Followers

Friday, 22 December 2017

പുരുഷ മേധാവിത്വം തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആവില്ല മക്കളേ...

          സാമ്പത്തികമായി സ്വന്തംകാലില്‍ നില്‍കാന്‍ കഴിയുന്ന കുറച്ച് പേര്‍ ചേര്‍ന്ന് പുരുഷ മേധാവിത്വത്തിനെതിരെ സംഘടിച്ചാല്‍ ക്ഷീണം സംബവിക്കുന്ന ഒന്നല്ല നമ്മുടെ നാട്ടിലെ പുരുഷ മേധാവിത്വം. അത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു വന്‍ വൃക്ഷമാണ്. കുട്ടികള്‍‍ മാവിന് കല്ലെറിഞ്ഞ് ഒന്നോ രണ്ടോ മാമ്പഴം വീഴ്ത്തും പോലെ ചെറിയൊരു ചലനം ഉണ്ടാക്കാനേ ഇത്തരം ഒറ്റപ്പെട്ട കൂട്ടായ്മകള്‍ക്ക് കഴിയൂ. അതുകൊണ്ട് തന്നെ പുരുഷ മേധാവിത്വ സമൂഹം എന്ന ലേബല്‍ മാറണമെങ്കില്‍ വ്യത്യസ്തമായ സപീപനങ്ങളും പരസ്പര ധാരണകളുമാണ് വേണ്ടത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളും പുരുഷന്‍മാര്‍ക്ക് വേണ്ടി പുരുഷന്‍മാരും രണ്ട് ചേരിയായി നിന്ന് സംഘടിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും സ്ത്രീയും പുരുഷനും പരസ്പരധാരണയോടെ മുന്നോട്ട് പോകാനുമാണ് ശ്രമിക്കേണ്ടത്.

          എന്തൊക്കെയാണ് പുരുഷ മേധാവിത്വം കൊണ്ട് സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍, അതിനുള്ള ചരിത്രപരവും പ്രകൃത്യാലുള്ളതും അല്ലത്തതുമായ കാരണങ്ങള്‍ എന്തെല്ലാമാണ്, ഈ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും പരിഹാരം കാണാനും ഹൃസ്വകാല - ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എന്തൊക്കെ ചെയ്യാന്‍ കഴിയാത്തതായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ആദ്യം ചില വ്യക്തത വരുത്തേണ്ടതുണ്ട്. അതിന് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന ഒരു വിദഗ്ദ സംഘത്തെ  കൊണ്ട് പരിശോധിപ്പിച്ച് ഒരു ധാരണയിലെത്തുകയും അത് മുഴുവന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും എത്തിക്കുകയും വേണം. ഒപ്പം തന്നെ പുതു തലമുറയെ പുരുഷ മേധാവിത്വം എന്ന ഒരു അപവാദമില്ലാതെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായത് പ്രാധമിക വിദ്യഭ്യാസ തലം മുതല്‍ തന്നെ സ്വീകരിക്കുകയും വേണം.  അപ്പോള്‍ മാത്രമാണ് സ്ത്രീ എന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന അന്യയമായ വിവേചനങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ.

          എന്നാല്‍ മേല്‍പറഞ്ഞ പ്രകാരം എളുപത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാന്‍ മാത്രം ഏകശിലാ രൂപത്തിലുള്ള സമൂഹമല്ല നമ്മുടേതെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. വിവിധ മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ജാതികളും യാഥാസ്ഥിതിക ഗ്രൂപ്പുകളും  ശക്തമായി സ്വാധീനം ചെലുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്.  പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ സദാചാരം ലംഘിക്കപ്പെട്ട് പോകുമെന്ന് ഭയപ്പെടുന്ന സമൂഹം - കൊച്ചു പെണ്‍കുട്ടികള്‍ പോലും കലാ പരിപാടികള്‍ സ്റ്റേജില്‍ കയറി അവതരിപ്പിച്ചാല്‍ അത് വലിയ തെറ്റാണെന്ന് വിധികല്‍പിക്കുന്ന ചെറിയ മനസുള്ളവരുടെ സമൂഹം - മഹത് വചനങ്ങളെ വ്യഖ്യാനിച്ച് വ്യാഖ്യനിച്ച് സ്ത്രീ ശരീരത്തെയും സൗന്ദര്യത്തേയും കുറിച്ച് വല്ലാതെ കണ്ട് ഉല്‍കണ്ഡപ്പെടുന്ന സമൂഹം - ഗേള്‍സ്, ബോഴ്സ് സ്കൂളുകളും വുമണ്‍സ്, മെന്‍സ് കോളേജുകളും സഥാപിച്ച് പരമാവധി സദാചാരം കെട്ടിപ്പടുക്കാമെന്ന് കരുതുന്ന സമൂഹം - യുവതികളെ ആരാധനാലയത്തില്‍ കയറ്റിയാല്‍ തകര്‍ന്ന് പോകുന്ന സദാചാരത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്ന സമൂഹം - മത പൗരോഹിത്യങ്ങളില്‍ ആരും സ്ത്രീയെ അടുപ്പിക്കാന്‍ തയ്യാറല്ല എന്ന യാഥാര്‍ത്ഥ്യം. ഈ വ്യത്യസ്ത സമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്ക് ഇടയില്‍ സ്ത്രീകള്‍ പൊതുവായി നേരിടുന്ന ചില വിഷയങ്ങളിലെങ്കിലും ധാരണകള്‍ ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ക്ക് സാധിച്ചേക്കും.

          പുതു തലമുറയുടെ കാര്യത്തില്‍ കുറേ കൂടെ നല്ലതായ തീരുമാനങ്ങള്‍ കൈകൊള്ളാനാണ് കാര്യമായ ശ്രമം ഉണ്ടാകേണ്ടത്. സമൂഹത്തെ മാറ്റങ്ങളിലേക്ക് നഴിക്കേണ്ട പുതുതലമുറ പക്ഷെ കൂടുതല്‍ യാഥാസ്ഥിതികരായിട്ടാണ് വളര്‍ന്നതെന്ന സത്യം ഇവിടെ  തുറിച്ചു നോക്കുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്ന തലമുറയെ എങ്കിലും യാഥാസ്ഥിതികതയുടെ മാത്രം ചട്ടക്കൂട്ടില്‍ അകപ്പെട്ടു പോകാതിരിക്കാന്‍  ശ്രദ്ധിച്ചില്ലെങ്കില്‍ വലിയൊരു വിഭാഗം വരുന്ന സ്ത്രീ സമൂഹം വരും നാളുകളിലും ഇന്ന് നേരിടുന്ന അവസ്ഥ തുടരുക തന്നെ ചെയ്യും.

          ഫെമിനിസ്റ്റുകളുടെ വാദം കേള്‍ക്കുമ്പോള്‍ തോന്നുന്നത് സ്ത്രീയും പുരുഷനും രണ്ട് എതിര്‍ ചേരിയില്‍ നിന്ന് പോരടിക്കുന്നവരായിട്ടാണ്. എന്നാല്‍ സമൂഹ വ്യവസ്ഥിതി സൃഷ്ടിച്ച അസമത്വങ്ങളുണ്ടെങ്കിലും സ്ത്രീക്കും പുരുഷനും ഇടയില്‍ സ്നേഹ ബന്ധങ്ങള്‍ ദൃഡവും സുശകതവുമാണ്. പുരുഷന്‍റെ സ്നേഹം  മാതാവും, സഹോദരിയും, പുത്രിയും ഭാര്യയും, സ്നേഹിതയും ഒക്കെ ആയി സ്ത്രീയിലേക്കും തിരിച്ചും സ്നേഹം പ്രവഹിക്കുന്നത് കൊണ്ടാണ് മനുഷ്യന് ഇവിടെ സന്തോഷവും സമാധാനവും സാധ്യമാകുന്നത്.

           എന്നാല്‍ സ്ത്രീയെ പുരുഷ മേധാവിത്വം എന്ന ദണ്ഡ് കൊണ്ട് പ്രകോപിപ്പിച്ച് പുരുഷന് എതിരെ തിരിച്ച് വിടാന്‍ നോക്കിയാല്‍ കുടുബ ബന്ധങ്ങള്‍ക്കിടയില്‍ മുറുമുറുപ്പും പൊട്ടിത്തെറിയും ഉണ്ടാക്കാനേ സാ സ്ത്രീയുടേതെന്നും പുരുഷന്‍റേതെന്നും വേര്‍തിരിവുകളില്ലെന്നും സ്ത്രീയും പുരുഷനും സമന്‍മാരാണെന്നും പറഞ്ഞാല്‍ ഒറ്റയടിക്ക് സമ്മതിച്ച് കൊടുക്കാന്‍ അവന് പാരമ്പര്യമായി കിട്ടിയ ഉപബോധ മനസും ആ മനസിന്‍റെ നിയന്ത്രണത്തിലുള്ള ബോധമനസും തയ്യാറാവില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.

          സ്ത്രീ - പുരുഷ സമത്വം എന്നോ പുരുഷ മേധാവിത്വം ഇല്ലാത്ത സമൂഹമെന്നോ  പറയുമ്പോള്‍ ഉയരുന്ന ഏറ്റവും സാദാരണമായ ചില ചോദ്യങ്ങളുണ്ട്. സ്ത്രീയും പുരുഷനും പ്രകൃത്യാ തന്നെ സമന്‍മാരല്ലെന്ന കാര്യം. ശരീരികവും മാനസികവുമായ ശക്തി ദൗര്‍ബല്ല്യങ്ങളിലെ വ്യത്യാസങ്ങള്‍, കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് പ്രസവിക്കാനും വളര്‍ത്തിയെടുക്കാനും സ്ത്രീക്ക്‌ മാത്രമുള്ള ശാരീരികവും ജനിതകവുമായ പ്രത്യേകതകള്‍. സ്ത്രീ ഇവിടെ വംശത്തിന്‍റെ നിലനില്‍പിനുള്ള ഉപകരണം മാത്രമാണെന്നും സമൂഹത്തിലെ മറ്റെല്ലാ മണ്ഡലങ്ങളും പുരുഷന് മാത്രം മേധാവിത്വം ഉള്ളതാണെന്നുമുള്ള ചരിത്രപരമായി പിന്തുടരുന്ന ധാരണകളില്‍ കാലത്തിന് അനുസരിച്ച മാറ്റം അനിവാര്യമാണ്. എന്നാല്‍ ആ മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഒരുപറ്റം സ്ത്രീകള്‍ മാത്രമല്ല. പുരോഗമന ചിന്താഗതിയുള്ള സമൂഹം ഒന്നിച്ച് നടത്തേണ്ട വിപ്ലവമാണത്.

          സ്ത്രീ തന്‍റെ അമ്മയാണ്, സഹോദരിയാണ്, മകളാണ്, ഭാര്യയാണ്, സ്നേഹിതയാണ് എന്നനിലയിലൊക്കെ സ്നേഹ - ബഹുമാനങ്ങള്‍ നല്‍കുന്ന പുരുഷന് അവന് ഏറ്റവും വേണ്ടപ്പെട്ടവര്‍ നേരിടുന്ന അന്യായമായ വിവേചനങ്ങളോട് മുഖം തിരിക്കാന്‍ കഴിയില്ല. എന്നാല്‍ ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ പാരമ്പര്യമായി നടന്നു വരുന്ന ശീലങ്ങളും മതപരമായ ദുര്‍ വ്യഖ്യാനങ്ങളും അവനെ അന്ധനാക്കുന്നുവെങ്കില്‍ അവരെ കണ്ണുതുറപ്പിക്കാനുള്ള ഉത്തരവാദിത്വം പുരോഗമന ചിന്താഗതിക്കാര്‍ക്കാണ്.

          എന്‍റെ  ജീവിതത്തിലും ഈ പോസ്റ്റില്‍ പോലും പുരുഷ മേധാവിത്വത്തിന്‍റെ ശബ്ദങ്ങള്‍ കണ്ടേക്കാം ( പക്ഷെ ഹെഡിം ബോധപൂര്‍വ്വമാണ് ).  കാണണം വളര്‍ന്നു വന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളുന്നവ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ലെന്നത് നഗ്ന യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള  പരസ്പര ധാരണകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് എന്തൊക്കെ കാരണമായാലും അത് നല്ലതാണ്.

Monday, 18 December 2017

വലത് പാര്‍ട്ടികളെ കൂട്ടികെട്ടിയ കയറിന്‍റെ അറ്റത്ത് ഇടതുപക്ഷം വേണോ ?


          ഇടതുപക്ഷം കോണ്‍ഗ്രസുമായി കൈകോര്‍ക്കണം എന്ന വാദം കുറച്ചു നാളായി ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണല്ലോ. കോണ്‍ഗ്രസ് പൂര്‍ണ്ണമായും ഒരു വലതുപക്ഷ പാര്‍ട്ടിയാണ്.  വര്‍ഗ്ഗീയതയെ നേരിടാനെന്ന വാദം ഉയര്‍ത്തി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മതേതര നിലപാടിന്‍റെ ലേബലുള്ള സകല പാര്‍ട്ടികളെയും യോജിപ്പിച്ച് ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ അധികാരത്തിലേക്ക് കയറിപറ്റാം എന്ന് കണക്ക് കൂട്ടുന്നവരുടെ മോഹങ്ങള്‍ക്ക് ഇടതുപക്ഷം നിന്ന് കൊടുക്കണമോ എന്നതാണ് പ്രധാന ചോദ്യം. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാല്‍ ഇടത്പക്ഷ ചിന്താഗതിക്ക് പിന്നെ എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന് ചിന്തിക്കുന്നവരും കുറവല്ല.

          ഭരണം കയ്യില്‍കിട്ടിയാല്‍ അഴിമതി നടത്തി എങ്ങനെയൊക്കെ തടിച്ച് കൊഴുക്കാം എന്ന് ഗവേഷണം നടത്തിയതിന്‍റെ ഫലമാണ് മതേതര പാര്‍ട്ടികള്‍ എന്ന് അഭിമാനം കൊള്ളുന്നവര്‍ ഇന്ന് അനുഭവിക്കുന്നത്. മതേതരത്വം പ്രസംഗിച്ചത് കൊണ്ടോ വര്‍ഗ്ഗീയത ആളിക്കത്തിച്ചത് കൊണ്ടോ സാധാരണക്കാരന്‍റെ ജീവിതത്തിന് വലിയ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നത് അവര്‍ അനുഭവത്തിലൂടെ പഠിക്കുന്നുണ്ട്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഇത്തരം വൈകാരിക വിഷയങ്ങള്‍ക്ക് പിന്നില്‍ ജനം അണിനിരന്നേക്കാം. എന്നാല്‍ ഒരിക്കല്‍ കത്തിയമര്‍ന്ന തീ വീണ്ടും കത്തിച്ചെടുക്കാന്‍ ഒരുപാട് ഊര്‍ജ്ജം വേണ്ടിവരും എന്നതുകൊണ്ട് തന്നെ ഒരേ വൈകാരികതക്ക് പിറകേ ജനം എല്ലാ കാലത്തും അണിനിരക്കണമെന്നില്ല. അതായത് വരാനിരിക്കുന്നത് മതേതരം എന്ന വൈകാരികതയുടെ നാളുകളായിരിക്കും.

          അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെ അവരവരുടെ കേന്ദ്രങ്ങളിള്‍ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടാവണം ഓരോ പാര്‍ട്ടിയും അവരുടെ ശക്തിയാര്‍ജിക്കേണ്ടത്. മറിച്ച് ഐക്യമത്യം മഹാബലം തരും എന്ന സ്വപ്നവുമായി ഗോദയിലിറങ്ങി ചുളുവില്‍ ജയിച്ച് കയറാമെന്ന് വ്യാമോഹിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. മെയ്യനങ്ങാതെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നവര്‍ക്ക് യാതൊരു പ്രോത്സാഹനവും നല്‍കുന്നതാവരുത് ഇടതുപക്ഷ നിലപാട്. വലതുപക്ഷ രാഷ്ട്രീയങ്ങളെ കൂട്ടിച്ചേര്‍ത്ത കയറിന്‍റെ ഒരറ്റത്ത് കെട്ടാനുള്ളതല്ല ഇടതുപക്ഷ ആശയം. എന്നാല്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ ഇടതുപക്ഷമായി വേറിട്ടു നിന്നുകൊണ്ട് സ്വീകരിച്ച ചരിത്രം പിന്തുടുരുന്നതാണ് നല്ലത്.

          ഭിന്നിച്ച് പോകുന്ന ഐക്യത്തെ കുറിച്ച് വേവലാതിക്ക് ഇവിടെ പ്രസക്തിയില്ല. ഇടതുപക്ഷത്തിന്‍റെ അസ്ഥിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനേക്കാള്‍ നല്ലത് തോല്‍വിയാണ്.

          വലതുപക്ഷ കക്ഷികളുടെ പൊതു സ്വഭാവരീതികളെ വിലയിരുത്തി നോക്കാം. ചില പാര്‍ട്ടികള്‍ക്ക് അറിയപ്പെടുന്ന നേതാക്കന്‍മാരുണ്ടാകും എന്നാല്‍ അണികള്‍ തീരെകുറവായിരിക്കും ( ഇടതുപക്ഷമെന്ന് പറയപ്പെടുന്ന വലതുപക്ഷ വ്യതിയാനമുള്ള ചില ആളില്ലാ പാര്‍ട്ടികളെയും ഈ ഗണത്തില്‍ പെടുത്താം ). മറ്റുചിലര്‍ക്ക് നല്ല ജനകീയ അടിത്തറ കാണും. എന്നാല്‍ അത് രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള മികവ് കാണിക്കില്ല. ഭരണമുള്ളപ്പോള്‍ സജീവമാകുന്നവര്‍ ഭരണം പോയാല്‍ മാളത്തിലൊളിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊടിതട്ടിവരുന്നവര്‍ പണക്കൊഴുപ്പും വിവാദങ്ങളുമായി രംഗത്തിറങ്ങും. എന്നാല്‍ എല്ലാ കാലത്തും എല്ലാ സ്ഥലത്തും ഇത് വിജയിക്കില്ലെന്ന് ഇത്തരം പാര്‍ട്ടികള്‍ ഓര്‍ത്താല്‍ നന്ന്. കാരണം പണക്കൊഴുപ്പും വൈകാരികതയുമായി വരുന്ന സമാന വലതുപക്ഷ ചിന്താഗതിക്കാരെ നേരിടണമെങ്കില്‍ ജനകീയ അടിത്തറയും സംഘടനാശേഷിയും അനിവാര്യമാണ്. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായ വ്യത്യസ്ഥ സ്വഭാവ സവിശേഷതയുള്ള പാര്‍ട്ടികള്‍ ഒരു നയത്തിന്‍റെ അടിസഥാനത്തില്‍ യോജിച്ചാല്‍ അവരവരുടെ ദുര്‍ബലതകളെ മറികടക്കാനും മുന്നേറ്റം നടത്താനും കഴിയും.

          വലതുപക്ഷത്തിന്‍റെ അനീതികള്‍ക്കെതിരെ, മനുഷ്വത്വം ഇല്ലായ്മകള്‍ക്കെതിരെ, പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുക എന്നതാണ് ഇടതുപക്ഷ ധര്‍മ്മം. ആ ധര്‍മ്മം നിറവേറ്റാന്‍ എക്കാലത്തും യഥാര്‍ത്ഥ ഇടതുപക്ഷം ഇടതുപക്ഷമായി അല്‍പം അകന്ന് നിന്ന് വേറിട്ട സമീപനം സീകരിക്കുന്നത് തന്നെയാണ് നല്ലത്.

Sunday, 10 December 2017

ഇടത് തോളിലെ കിതാബ് വായനക്കാര്‍

മത ഗ്രൂപ്പുകളുടെ പേരില്‍ നിരന്തരം സംവാദം നടത്താനും പോര്‍വിളികള്‍ നടത്താനും വേണ്ടി വിഭാഗീയ ചിന്താഗതിക്കൊപ്പം ആത്മീയതയുടെ അധിക ഡോസ് നിരന്തരം കുത്തിവെച്ച് സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് വില്‍പനക്കാരെന്ന ഭാവത്തില്‍ നടക്കുന്ന കുറച്ചു പേരുണ്ടിവിടെ. സ്വന്തം ഗ്രൂപ്പിന് മേല്‍കൈ സ്ഥാപിക്കാന്‍  ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിച്ച് പരസ്പരം പോരടിക്കുന്ന ഇത്തരക്കാരുടെ അടിസ്ഥാന സ്വഭാവം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് നൂറ് ശതമാനം മതവിരുദ്ധത ആയിരിക്കും. അക്രമം, വ്യക്തി ഹത്യ, തെറിയഭിഷേകം, വ്യാജ പ്രചാരണം, അസഹിഷ്ണുത, അസൂയ, അഹങ്കാരം, പൊങ്ങച്ചം ആര്‍ഭാടം എന്നിത്യാദി മതം നിഷിധമായ എല്ലാ  മ്ലേച്ചത്തരങ്ങുമായിട്ടാണ് ഇവര്‍ നിറഞ്ഞാടുന്നത്. ഇവരില്‍ പലരും രാഷ്ട്രീയ നിലപാടിന്‍റെ പേരിലും മേല്‍ പറഞ്ഞ മത നിഷിധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമാണ്. അപൂര്‍വ്വം സമയങ്ങളിലൊഴികെ സമാന സ്വഭാവക്കാരായ ഗ്രൂപ്പുകള്‍ക്ക് എതിരെ  പോരടിച്ച് ജീവിക്കുന്നത് കൊണ്ട് പൊതു സമൂഹം കണ്ണടക്കാറാണ് പതിവ്.

എന്നാല്‍ പടച്ചവന്‍റെ സ്വന്തം ആള്‍ക്കാരെന്ന മട്ടില്‍ ചിലപ്പോള്‍ വ്യക്തികളേയോ പൊതു സമൂഹത്തേയോ തന്നെ ഉദ്ദരിച്ച് കളയാം എന്ന് കരുതി ചാവേറുകളായി ഇറങ്ങാനും  ഒരു വശം ചേര്‍ന്ന അറിവ് ഇത്തരക്കാരെ പ്രേരിപ്പിക്കുന്നു. അറിവ് നേടാന്‍ വേണ്ടി ലോകത്തിന്‍റെ ഏത് കോണിലും പോകണമെന്ന് പറയുന്ന ആശയത്തിന്‍റെ വാക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പക്ഷെ സ്വന്തം പക്ഷത്തിന്‍റെ വാദമുഖങ്ങളെ സ്ഥാപിക്കാന്‍ ആവശ്യമായത് മാത്രമ സ്വീകരിക്കുന്നുള്ളൂ (അണികള്‍ക്ക് നല്‍കുന്നുള്ളൂ) .  പുറത്തേക്ക് കടന്ന് കൂടെ നിരീക്ഷിക്കാനോ പഠിക്കാനോ തയ്യാറല്ല. അങ്ങനെ ചെയ്യാന്‍ തയ്യാറാകുമ്പോഴാണ് വിശാലമായ മനുഷ്യ സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും നല്ലപാഠങ്ങള്‍ തിരിച്ചറിയൂ.

ദൈവത്തിന് മുമ്പില്‍ എല്ലാവരും സമന്‍മാരെന്ന് പഠിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ശ്രേഷ്ഠന്‍മാരെന്ന് കാണിക്കാന്‍ ഉടുതുണിയില്ലാതെ ആടാനും ഇവര്‍ക്ക് മടിയില്ല. മറ്റുള്ളവരുടെ വസ്ത്ര ധാരണമോ ഫാഷനോ രീതികളോ ഒക്കെ ദൈവത്തിന് നിരക്കുന്നതും നിരക്കാത്തതും എന്ന് വിധിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവയെ സമാന ഗ്രൂപ്പുകളോട് പെരുമാറും പോലെ തറ വേലകളുമായി എതിര്‍ക്കും.

ഇന്നത്തെ കാലഘട്ടത്തിലെ അറിവിന്‍റെ  തുറന്ന് കിടക്കുന്ന വിശാലമായ ലോകത്ത്   ജീവിക്കുന്ന മനുഷ്യന് മുമ്പിലേക്ക് യാഥാസ്ഥിതിക - വര്‍ഗ്ഗീയ നിലപാടുമായി വന്നാല്‍ അതിനെതിരെ പ്രതികരണങ്ങളുണ്ടാകും. ആ പ്രതികരണങ്ങളെ മതത്തിന് എതിരെയുള്ള കടന്ന് കയറ്റമായി ചിത്രീകരിച്ച് മത വികാരം ഉണ്ടാക്കി മുതലെടുക്കാമെന്നത് കുടില ബുദ്ധിയാണ്. പക്ഷെ കേരള ജനതയും പ്രത്യേഗിച്ച് പുതു തലമുറയും വികാരത്തിന് പുറകേ പോകുന്നവരല്ല. വിവേകമുള്ളവരാണ്.

ശരി തെറ്റുകളുടെ വലത് - ഇടത് തോളുകളിലെ കിതാബുകള്‍ തൂക്കി നോക്കാനുള്ള തുലാസ് ദുനിയാവില്‍ ഇല്ലെന്ന കാര്യം വിസ്മരിച്ചാണ് ഇവര്‍ വിധികര്‍ത്താക്കളുടെ റോളില്‍ അവതരിക്കുന്നത്. അതായത് ഒരു മനുഷ്യന്‍റെ ശരി - തെറ്റുകളില്‍ ആത്മീയമായ വിധി കല്‍പിക്കേണ്ടത് മനുഷ്യരല്ല. സ്വന്തം വിധിയെ കുറിച്ചൊരു ആത്മ പരിശോധനയാണ് ഓരോരുത്തരും നടത്തേണ്ടത്.

വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ ആവാം. അതിന് ദൈവത്തെ കൂട്ടുപിടിക്കേണ്ട. കാരണം ദൈവം ഒരുപിടി ആളുകളുടെ സ്വകാര്യ സ്വത്തല്ല. ദൈവത്തില്‍ സര്‍വ്വ ചരാചരങ്ങള്‍ക്കും തുല്യമായ അവകാശമുണ്ട്...