ദാരിദ്രം എന്നത് ഒരു മാനസിക അവസ്ഥയാണെന്ന് അതി സമ്പന്നതയുടെ ലോകത്ത് ജീവിക്കുന്ന ഒരള്‍ [ അയാള്‍ രാഷ്ട്രീയക്കാരനോ മറ്റാരെങ്കിലുമാവട്ടെ] പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. കാരണം ദാരിദ്രം എന്തെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അത് അനുഭവിച്ചവര്‍ക്ക് തന്നെയാണ്. ദാരിദ്രം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ ദരിദ്രരുടെ ഇടയില്‍ ജീവിക്കുകയും അവരുടെ കഷ്ടതകളെ നേരിട്ടറിയുകയും ചെയ്യുന്ന സുമനസുകള്‍ക്കും ദാരിദ്രത്തിന്‍റെ അവസ്ഥകളെ കുറിച്ച് ബോദ്ധ്യം കാണും.
നമ്മുടെ രാജ്യത്തിന്‍റെ സമ്പത്തിന്‍റെ ബഹു ഭൂരിപക്ഷവും ചെറിയൊരു ന്യൂനപക്ഷം കയ്യടക്കി വെക്കുന്നു. അവര്‍ തന്നെ ഭരണത്തെയടക്കം നിയന്ത്രിക്കുന്ന ശക്തിയാവുന്നു. അതിസമ്പന്നരുടെ തൊട്ടു താഴെ സമൂഹത്തിലെ എല്ലാ ആര്‍ഭാടങ്ങളും അനുഭവിക്കാന്‍ വരുമാനമുള്ള ഒരു മദ്ധ്യവര്‍ഗ്ഗവും. ആകെ ജനതയുടെ ചെറിയൊരു ഭാഗം മാത്രം വരുന്ന ഈ വഭാഗം കഴിച്ചാല്‍ ഭാക്കിവരുന്ന ബഹുഭൂരിപക്ഷവും ചെറിയ തോതിലോ വലിയ തോതിലോ ദാരിദ്രം അനുഭവപ്പെടുന്നവര്‍ തന്നെ.
അതിസമ്പന്നതയില്‍ നിന്ന് കവിഞ്ഞൊഴുകുന്നത് മാത്രം സ്വീകരിച്ച് സമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്ന നമ്മള്‍ ദരിദ്രരാണെന്ന സത്യം മറന്നുപോകുന്നവരാണ്. ആ നമ്മോട് ദാരിദ്രം ഒരു മാനസികാവസ്ഥയാണെന്ന് പറഞ്ഞാലും ഒന്നും മിണ്ടരുത്.
ഓലമേഞ്ഞ വീട്ടില്‍ പാതിരാത്രിയില്‍ ഉറക്കത്തിന്‍റ മൂര്‍ധന്യത്തില്‍ പെട്ടെന്ന് പെയ്ത മഴയില്‍ മഴതുള്ളികള്‍ ചോര്‍ന്നൊലിച്ച് മുഖത്തേക്ക് വീഴുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ . ആ മാനസികാവസ്ഥയെ കുറിച്ച് പറയണമെങ്കില്‍ ഒരിക്കെലെങ്കിലും അതൊന്ന് അനുഭവിക്കണം.
ദാരിദ്രത്തിന്‍റ പിടിയില്‍ ജീവിക്കുന്ന വലിയൊരു വിഭാഗം വരുന്ന ഇന്ത്യന്‍ ജനതയെ കുറിച്ച് , ദാരിദ്രമെന്ന പച്ചയായ യാധാര്‍ഥ്യത്തിന്‍റെ മുഖത്ത് നോക്കി ഇതൊരു മാനസികാവസ്ഥയാണെന്ന പറയുന്നവനോട് പുച്ഛമാണ് തോന്നുന്നത്.
ദാരിദ്രത്തിന്‍റെ രാഷ്ട്രീയം.
ഓല മേഞ്ഞ വീട്, കരി തേച്ച നിലം, ഇടുങ്ങിയ മുറികള്‍, ഇരുട്ടിന് കൂട്ട് മണ്ണെണ്ണ വിളക്കുകള്‍, കുട്ടിക്കാലത്തെ ദാരിദ്രത്തിന്‍റ അടയാളങ്ങള്‍ പുതു തലമുറയോട് പറഞ്ഞാല്‍ ഒരു കഥ കേള്‍ക്കുന്ന ലാഘവത്തോടെ അവര്‍ കേട്ടിരുന്നേക്കും. നമ്മുടെ മുന്‍ തലമുറ അനുഭവിച്ച സംകല്‍പ്പിക്കാന്‍ കഴിയാത്ത കൊടും ദാരിദ്രത്തെ കുറിച്ച് കഥകള്‍ ഒരുപാട് കേട്ടിരുന്നല്ലോ നമ്മളും. ചെറ്റക്കുടിലില്‍ പട്ടിണി തിന്ന് ജീവിച്ചവര്‍, നേരം പുലരും മുമ്പേ മൈലുകള്‍ നടന്ന് കൃഷിപ്പണിക്ക് പോയവര്‍ വീട്ടിലെത്തുന്നത് അന്തിചൂട്ടിന്‍റെ വെട്ടത്തില്‍, അരികിട്ടാനില്ലാത്തത് കൊണ്ട് കപ്പയും കിഴങ്ങും മറ്റും തിന്ന് ജീവിച്ച കാലം, മണ്ണെണ്ണ കിട്ടാത്തതിനാല്‍ വിറകു കൂട്ടി കത്തിച്ചു വെളിച്ചം ഉണ്ടാക്കിയവര്‍.
ദുരിതങ്ങളുടെ പെരുമഴക്കാലം തീരും മുമ്പേ ജനിച്ചവരെന്കിലും മുന്‍ തലമുറക്കാര്‍ ഭാഗ്യം ചെയ്തവരെന്ന് നമ്മെ വിളിച്ചു. എന്നാല്‍ നാം അനുഭവിച്ച ദാരിദ്രം വെച്ച് നോക്കുമ്പോള്‍ പുതു തലമുറ എത്ര ഭാഗ്യവാന്‍മാര്‍, എന്ന് ചോദിച്ചുപോകുമെന്കിലും സത്യം മറ്റൊന്നല്ലേ. അതി സമ്പന്നതയുടെ ലോകത്ത് നമ്മുടെ കുട്ടികളും ദരിദ്രരല്ലെ.