Followers

Wednesday, 24 July 2013

രാഷ്ട്രീയബോധം നഷ്ടപ്പെടുമ്പോള്‍

        രാഷ്ട്രീയ നേതൃത്വങ്ങള്‍ അധികാരം നിലനിര്‍ത്താനും അധികാരത്തിലെത്താനും വണ്ടി മാത്രം പ്രവര്‍ത്തിക്കുകയും‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ സമയം കിട്ടാത്തവരായി മാറുകയും  ചെയ്താല്‍‍ സാധാരണക്കാരന്‍റെ മനസിലേക്ക്  കടന്നു വരുന്നത് അരാഷ്ട്രീയമായിരിക്കും. ഇപ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തെ നിയന്തീരിക്കുന്നത് തങ്ങളാണെന്ന് അവകശപ്പെടുന്ന ജാതി- മത-വര്‍ഗ്ഗീയ സംഘടനകള്‍ വോട്ടു ബേംകുകളാക്കി സമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ കൂടെയുണ്ടെന്ന് അവകാശപ്പെടുന്നു. സ്ഥാപന വല്‍ക്കരിക്കപ്പെട്ട ഈ സംഘടനകള്‍ ഭരണത്തിലിടപെട്ട്  അവിഹിതമായി മൊത്തം സമൂഹത്തിന് അവകാശപ്പെട്ട പലതും കൈക്കലാക്കുമ്പോള്‍ മത്തിന്‍റെയും ധാര്‍മ്മികതയുടെയും പേരുപറഞ്ഞ് നടക്കുന്നത്‍ പിടിച്ചുപറിയല്ലേ. ജാതിക്കോമുരങ്ങള്‍ തിമര്‍ത്താടിയ ഒരുനാട്ടില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവ തിരിച്ചുവരവിനൊരുങ്ങുന്ന അപകടം നാം തിരിച്ചറിയേണ്ടേ. ഇവിടെയാണ് ശരിയായ രാഷ്ട്രീയത്തിന്‍റെ പ്രസക്തി. ഉയര്‍ന്ന രാഷ്ട്രീയബൊധം പ്രകടിപ്പിച്ച കേരളത്തിലെ മുതിര്‍ന്ന തലമുറകളില്‍ അല്‍പ്പം ഊര്‍ജ്ജം ചോര്‍ന്നുപോയിട്ടുണ്ടെംകിലുംഅത് ഉറങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ പുതുതലമുറ രാഷ്ട്രീയത്തോട് ഒട്ടും അടുക്കുന്നില്ല. ജാതി-മത-വര്‍ഗ്ഗീയ സംഘടനകളുടെ കെണിയിലേക്കാണ് ഇവര്‍ വളര്‍ന്നുവരുന്നത്. 

ഇവിടെ രാഷ്ട്രീയത്തെ ആശയപരമായ സംവാദത്തിലേക്ക് കൊണ്ട് വരുന്നതിന് പകരം വെല്ലുവിളികളും അസഭ്യ വര്‍ശവും അക്രമവും  എന്ന ശൈലിയിലേക്ക് മാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നു.ബ്രേക്കിം  ന്യൂസുകള്‍ക്ക് വേണ്ടി പരക്കം പായുന്ന മാദ്ധ്യമങ്ചളുടെ വലയില്‍ കുടുങ്ങി ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ പോലും പ്രതിസന്ധിയിലാക്കുന്നവര്‍ പെരുകുന്ന മറ്റൊരപകടം. രാഷ്ട്രീയത്തെ  നാടിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ ഒന്നാണെന്ന ഉയര്‍ന്ന ബോധത്തോടെ സമീപിക്കുന്ന മനസ്സുകളായി ഓരോരുത്തരും മാറേണ്ടതുണ്ട്.

ശക്തമായ ജനാധിപത്യവും നല്ല ഭരണവും  ഉണ്ടാവണമെംകില്‍ ഉന്നത ജനാധിപത്യ ബോധമുള്ള ഒരു സമൂഹം ആവശ്യമാണ്. ആബോധത്തിലേക്ക് കേരളത്തിലെ സമൂഹത്തിന് ഉയരാന്‍ കഴിയുന്നില്ലെംകില്‍ കള്ളന്‍മാരും കൊള്ളക്കാരും ആഭാസന്‍മാരും നമ്മെ ഭരിക്കും.‍

Sunday, 21 July 2013

പീഢനങ്ങള്‍ വര്‍ദ്ദിക്കുന്നതിന്‍റെ സാമൂഹികവശം

ജൂലൈ 21 ലെ  മതൃഭൂമിയില്‍  വന്ന എന്‍.പി.ഹാഫിസ്മുഹമ്മദിന്‍റെ "ബാല പീഢനത്തിന്‍റെ സ്വന്തം കേരളം"എന്ന ലേഖനം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കുടുംബം എന്നത് അതിന്‍റെ ഏറ്റവും ചെറിയ രൂപം മാത്രമായി ഒതുങ്ങുമ്പോള്‍ ജീവിതത്തിന്‍റെ ഓരോ കയറ്റിറക്കങ്ങളും കുട്ടികളടങ്ങുന്ന മൂന്ന്-നാല് പേര്‍ മാത്രമായി നേരിടേണ്ടി വരുന്നു. ഇത് കുടുംബങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും അതുവഴി കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഢനങ്ങളും ലേഖനത്തില്‍ പ്രതിപാതിക്കുന്നു.  വ്യക്തികളില്‍ ധാര്‍മികത വളര്‍ത്തുന്നവരെന്ന ലേബലുള്ള ജാതി-മത സംഘടനകള്‍  രാഷ്ട്രീയത്തില്‍ ഇടപെട്ട് ഭരണത്തില്‍ കയ്യിട്ട് വാരാന്‍ തക്കം പാര്‍ത്ത് നടക്കുമ്പോള്‍ മൂല്യങ്ങള്‍ക്കും സദാചാരത്തിനും മതങ്ങളില്‍ പോലും പ്രസക്തിയില്ലാതാവുകയാണ്.ലേഖനത്തില്‍ പറയും പോലെ സ്വ- സമുദായത്തിലെ ന്യൂനപക്ഷത്തെ  പോലും  സ്വാധീനിക്കാന്‍ കഴിയാത്ത ഇവര്‍ എന്തിന് നിലനില്‍ക്കണം എന്നത് പ്രസക്തമായ ചോദ്യമാണ്.അധികാരത്തില്‍ കടിച്ച് തൂങ്ങാനും കയറിപ്പറ്റാനും തന്ത്രങ്ങള്‍ മെനയുന്നവരായി രാഷ്ട്രീയക്കാരും മാറുമ്പോള്‍ ധാര്‍മ്മികതയെ കുറിച്ച് ചീന്തിക്കാന്‍ ആര്‍ക്കുമിവിടെ സമയമില്ല.
ലേഖനത്തില്‍ മാധ്യമങ്ങളെ കുറിച്ച് ഒന്നും കണ്ടില്ല.
മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ മൂല്യച്യുതിയെ ആഘോഷമാക്കി മാറ്റുമ്പോള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് കൂടുതല്‍ അപകടകരമായ ചില മാതൃകകള്‍ കൂടിയാണ്.

ഇവിടെ തിരുത്തപ്പെടേണ്ട അടിസ്ഥാനപരമായ വിശയങ്ങള്‍ തിരുത്തുന്നതിന് വേണ്ടി ശബ്ദിക്കുകയാണ് വേണ്ടത്. കുറ്റക്കാരായി പിടിക്കപ്പെടുന്നവര്‍ക്ക് നേരേ ധാര്‍മ്മിക രോഷംപ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
............................

Friday, 19 July 2013

മലയാളം ബ്ളാഗേഴ്സിലേക്ക് ഞാനും...

   അങ്ങനെ മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പില്‍ ഒരംഗമായി എന്നെയും ചേര്‍ത്തിരിക്കുന്നു. എഴുത്തും വായനയും ക്യപ്സ്യൂളായി മാറുന്ന ഇന്‍റര്‍നെറ്റ് സമൂഹത്തില്‍ ഒരു കണ്ണിമവെട്ടുന്നതിനിടയില്‍ വായിച്ചു തീര്‍ക്കാവുന്ന ടിപ്സുകളേ കാര്യമായി ചെലവാകൂ എന്നാണ് തോന്നുന്നത്.  ഇവിടെ ഒരു പരിചയവുമില്ലാത്ത ഒരുപാട്പേരുടെ മുന്നിലേക്ക് ഞാനും വരുന്നു. കടമെടുത്ത രീതികള്‍  എന്‍റെ കയ്യിലില്ല.  കടമെടുക്കാന്‍ ഈ ലോകത്തും ഒരുപാട് കാണും.
നാളെ പുതിയ രീതികള്‍  കൂടെ കൈകാര്യം ചെയ്യാന്‍ പഠിക്കണം എന്ന് പ്രതീക്ഷിച്ചുകൊണ്ട്.............

Friday, 12 July 2013

വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ ദുരിതങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

        കെഎസ്ആര്‍ടിസിയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന ഒരു മഴക്കാലം കൂടി വന്നിരിക്കുന്നു.ചോര്‍ന്നൊലിക്കുന്ന പഴന്ചന്‍ കെട്ടിടങ്ങള്‍, മഴ പെയ്താല്‍ ചെളിയിലും വെള്ളത്തിലും കിടന്ന് ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ ദുരിതം ഒരു തുടര്‍കഥയായി മാറുകയാണിവിടെ.  കെഎസ്ആര്‍ടിസി യുടെ ചെറുതും വലുതുമായ ഒട്ടു മിക്ക വര്‍ക്ക് ഷോപ്പുകളുടെയും ദയനീയ ചിത്രമാണിത്.  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്‍റെ രോഗാതുരതയുടെ ഉത്ഭവസ്ഥാനമാണ് വര്‍ക്ക് ഷോപ്പുകള്‍.  ആരോഗ്യ മേഖലയിലടക്കം പല കാര്യങ്ങളിലും വികസിത രാജ്യങ്ങളോടൊപ്പം നില്‍കുമ്പോള്‍ കേരളത്തിലെ പൊതു ഗതാഗതരംഗം ചക്രശ്വാസം വലിക്കുകയും വര്‍ക്ക് ഷോപ്പുകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തുടരുകയുമാണ്.

      മനുഷ്യാദ്ധ്വാനം വിരല്‍തുമ്പിലേക്ക് ചുരുക്കും വിധം ശാസ്ത്ര - സാന്കേതിക വിദ്യകളുടെ വിസ്ഫോടനം നടന്നിട്ടും കെഎസ്ആര്‍ടിസിയുടെ വര്‍ക്ക് ഷോപ്പുകളില്‍ 30 ഉം 40 ഉം വര്‍ഷം പഴക്കമുള്ള തൊഴിലുപകരണങ്ങളും തൊഴില്‍ രീതീകളുമാണ് ഇന്നും ഉപയോഗിക്കുന്നത്. ബ്ളൂ കോളര്‍ ജോലിയെന്ന് വിളിക്കപ്പെടുന്ന സാംകേതിക വിദ്യയുടെ മേഖലയില്‍ വന്ന മാറ്റം വികസിത രാജ്യങ്ങളില്‍ ഇത്തരം ജോലികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി ഇന്നും ചെളിയില്‍ കിടന്ന് ഉരുളുന്നു. ഗ്രീസും ഓയിലും, മണ്ണും ചെളിയും കോണ്ട് മുഷിഞ്ഞ യൂണിഫോമുകള്‍ ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിവരന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരന് മാന്യതയുടെ പരിവേഷമല്ല നല്‍കുന്നത്. ബസ് സ്റ്റേഷനുകളില്‍ പൊതുജനത്തിന്  ഇടയില്‍ പഴന്ചന്‍ തൊഴില്‍ രീതികളുമായി വരുമ്പോള്‍ ജീവനക്കാരന് പലപ്പോഴും നല്ലതല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്.

     വര്‍ക്ക് ഷോപ്പുകള്‍ നവീകരിക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ആധുനിക വല്‍ക്കരിക്കും എന്ന പ്രഖ്യപനങ്ങള്‍ പലതവണയുണ്ടായെന്കിലും അവയൊക്കെ പ്രഖ്യാപനങ്ങള്‍ മാത്രമായി മാറുകയാണുണ്ടായത്. കെഎസ്ആര്‍ടിഇഎ സമര്‍പ്പിച്ച പുനഃസംഘടനാ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു വര്‍ക്ക് ഷോപ്പുകളുടെ ആധുനിക വല്‍ക്കരണം . പുതിയ ബസ് ബോഡി നിര്‍മ്മാണ രംഗത്ത് ചെറിയതോതിലെന്കിലും തുടക്കം കുറിക്കാന്‍ കഴിഞ്ഞതും അതിന്‍റെ ഭാഗമായിട്ടായിരുന്നു. വര്‍ക്ക് ഷോപ്പുളുടെ ശോച്യാവസ്ഥ തുറന്നുകാട്ടികൊണ്ട് എംപ്ളോയിയില്‍ തുടര്‍ പരമ്പര തന്നെ പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാല്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന അവസ്ഥയാണിപ്പോള്‍ സ്ഥാപനത്തിലുള്ളത്. പുതിയ ബസ് ബോഡി നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമല്ലാത്തത് കാരണം ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാറിലായ പാര്‍ട്സുകള്‍ ഏറെ പണിപ്പെട്ട് റീ കണ്ടീഷന്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ. കെഎസ്ആര്‍ടിസിയെ ബാധിച്ച അനിശ്ചിതത്വം വര്‍ക്ക് ഷോപ്പുകളിലും പ്രതിഫലിക്കുമ്പോള്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരും അസ്വസ്ഥരാണ്.

സ്വപ്ന തുല്യമായ തൊഴിലിടങ്ങളെകുറിച്ചുള്ള കേട്ടറിവുകള്‍  പലപ്പോഴും നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ തൊഴിലാളകളെ പ്രേരിപ്പിക്കുന്നത് തന്നെ. വൃത്തിയും വെടിപ്പുമുള്ള സുന്ദരമായ വര്‍ക്ക് ഷോപ്പുകള്‍,  മുഷിയാനോ ചുളുങ്ങാനോ യൂണിഫോമിനെ അനുവദിക്കാത്ത തൊഴില്‍ രീതികള്‍, കൈയെത്തും ദൂരത്ത് ആധുനിക ഉപകരണങ്ങള്‍,  നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടറുകളുടെ സഹായം, പകലും രാത്രിയും ഒരുപോലെ ജോലി ചെയ്യാനുള്ള സംവിധാനങ്ങള്‍, താമസിക്കാനും വിശ്രമിക്കാനും ആവശ്യത്തിന് സൗകര്യങ്ങള്‍, പ്രാധമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിലവാരമുള്ള സംവിധാനങ്ങള്‍, തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിച്ചുകൊണ്ട് വിനോദത്തിനടക്കം പരിഗണന നല്‍കിക്കൊണ്ടുള്ള തൊഴിലിടമായി വര്‍ക്ക് ഷോപ്പുകളെ മാറ്റിയില്ലെന്കില്‍ വികസിത രാജ്യങ്ങളോടൊപ്പം വളരുന്നു എന്ന് അവകാശപ്പെടുന്ന നമ്മുടെ നാടിന് ഇതൊരു അപമാനമായിത്തീരും!

     കെഎസ്ആര്‍ടിസി ബസുകളുടെ ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളായ വര്‍ക്ക് ഷോപ്പുകളില്‍ സമൂലമായ മാറ്റമാണ് വേണ്ടത്. ചികിത്സിക്കേണ്ട കേന്ദ്രങ്ങള്‍ തന്നെ ഗുരുതരാവസഥയില്‍ തുടര്‍ന്നാല്‍ സ്ഥാപനത്തിന് കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് ഉയരാന്‍‍ കഴിയില്ല. ആരോഗ്യകരമായ പൊതുഗതാഗത രംഗമായി കെഎസ്ആര്‍ടിസിയെ മാറ്റാന്‍ സര്‍ക്കാരും മാനേജ്മെന്‍റും തയ്യാറാവുകയും അതിനു വേണ്ടിയുള്ള തുടക്കംകുറിക്കല്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നാവുകയും വേണം.
      --------------------------