Followers

Friday, 12 July 2013

വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ ദുരിതങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

        കെഎസ്ആര്‍ടിസിയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന ഒരു മഴക്കാലം കൂടി വന്നിരിക്കുന്നു.ചോര്‍ന്നൊലിക്കുന്ന പഴന്ചന്‍ കെട്ടിടങ്ങള്‍, മഴ പെയ്താല്‍ ചെളിയിലും വെള്ളത്തിലും കിടന്ന് ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ ദുരിതം ഒരു തുടര്‍കഥയായി മാറുകയാണിവിടെ.  കെഎസ്ആര്‍ടിസി യുടെ ചെറുതും വലുതുമായ ഒട്ടു മിക്ക വര്‍ക്ക് ഷോപ്പുകളുടെയും ദയനീയ ചിത്രമാണിത്.  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്‍റെ രോഗാതുരതയുടെ ഉത്ഭവസ്ഥാനമാണ് വര്‍ക്ക് ഷോപ്പുകള്‍.  ആരോഗ്യ മേഖലയിലടക്കം പല കാര്യങ്ങളിലും വികസിത രാജ്യങ്ങളോടൊപ്പം നില്‍കുമ്പോള്‍ കേരളത്തിലെ പൊതു ഗതാഗതരംഗം ചക്രശ്വാസം വലിക്കുകയും വര്‍ക്ക് ഷോപ്പുകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തുടരുകയുമാണ്.

      മനുഷ്യാദ്ധ്വാനം വിരല്‍തുമ്പിലേക്ക് ചുരുക്കും വിധം ശാസ്ത്ര - സാന്കേതിക വിദ്യകളുടെ വിസ്ഫോടനം നടന്നിട്ടും കെഎസ്ആര്‍ടിസിയുടെ വര്‍ക്ക് ഷോപ്പുകളില്‍ 30 ഉം 40 ഉം വര്‍ഷം പഴക്കമുള്ള തൊഴിലുപകരണങ്ങളും തൊഴില്‍ രീതീകളുമാണ് ഇന്നും ഉപയോഗിക്കുന്നത്. ബ്ളൂ കോളര്‍ ജോലിയെന്ന് വിളിക്കപ്പെടുന്ന സാംകേതിക വിദ്യയുടെ മേഖലയില്‍ വന്ന മാറ്റം വികസിത രാജ്യങ്ങളില്‍ ഇത്തരം ജോലികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി ഇന്നും ചെളിയില്‍ കിടന്ന് ഉരുളുന്നു. ഗ്രീസും ഓയിലും, മണ്ണും ചെളിയും കോണ്ട് മുഷിഞ്ഞ യൂണിഫോമുകള്‍ ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിവരന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരന് മാന്യതയുടെ പരിവേഷമല്ല നല്‍കുന്നത്. ബസ് സ്റ്റേഷനുകളില്‍ പൊതുജനത്തിന്  ഇടയില്‍ പഴന്ചന്‍ തൊഴില്‍ രീതികളുമായി വരുമ്പോള്‍ ജീവനക്കാരന് പലപ്പോഴും നല്ലതല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്.

     വര്‍ക്ക് ഷോപ്പുകള്‍ നവീകരിക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ആധുനിക വല്‍ക്കരിക്കും എന്ന പ്രഖ്യപനങ്ങള്‍ പലതവണയുണ്ടായെന്കിലും അവയൊക്കെ പ്രഖ്യാപനങ്ങള്‍ മാത്രമായി മാറുകയാണുണ്ടായത്. കെഎസ്ആര്‍ടിഇഎ സമര്‍പ്പിച്ച പുനഃസംഘടനാ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശമായിരുന്നു വര്‍ക്ക് ഷോപ്പുകളുടെ ആധുനിക വല്‍ക്കരണം . പുതിയ ബസ് ബോഡി നിര്‍മ്മാണ രംഗത്ത് ചെറിയതോതിലെന്കിലും തുടക്കം കുറിക്കാന്‍ കഴിഞ്ഞതും അതിന്‍റെ ഭാഗമായിട്ടായിരുന്നു. വര്‍ക്ക് ഷോപ്പുളുടെ ശോച്യാവസ്ഥ തുറന്നുകാട്ടികൊണ്ട് എംപ്ളോയിയില്‍ തുടര്‍ പരമ്പര തന്നെ പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാല്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍റെ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന അവസ്ഥയാണിപ്പോള്‍ സ്ഥാപനത്തിലുള്ളത്. പുതിയ ബസ് ബോഡി നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമല്ലാത്തത് കാരണം ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാറിലായ പാര്‍ട്സുകള്‍ ഏറെ പണിപ്പെട്ട് റീ കണ്ടീഷന്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ. കെഎസ്ആര്‍ടിസിയെ ബാധിച്ച അനിശ്ചിതത്വം വര്‍ക്ക് ഷോപ്പുകളിലും പ്രതിഫലിക്കുമ്പോള്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരും അസ്വസ്ഥരാണ്.

സ്വപ്ന തുല്യമായ തൊഴിലിടങ്ങളെകുറിച്ചുള്ള കേട്ടറിവുകള്‍  പലപ്പോഴും നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ തൊഴിലാളകളെ പ്രേരിപ്പിക്കുന്നത് തന്നെ. വൃത്തിയും വെടിപ്പുമുള്ള സുന്ദരമായ വര്‍ക്ക് ഷോപ്പുകള്‍,  മുഷിയാനോ ചുളുങ്ങാനോ യൂണിഫോമിനെ അനുവദിക്കാത്ത തൊഴില്‍ രീതികള്‍, കൈയെത്തും ദൂരത്ത് ആധുനിക ഉപകരണങ്ങള്‍,  നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടറുകളുടെ സഹായം, പകലും രാത്രിയും ഒരുപോലെ ജോലി ചെയ്യാനുള്ള സംവിധാനങ്ങള്‍, താമസിക്കാനും വിശ്രമിക്കാനും ആവശ്യത്തിന് സൗകര്യങ്ങള്‍, പ്രാധമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിലവാരമുള്ള സംവിധാനങ്ങള്‍, തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിച്ചുകൊണ്ട് വിനോദത്തിനടക്കം പരിഗണന നല്‍കിക്കൊണ്ടുള്ള തൊഴിലിടമായി വര്‍ക്ക് ഷോപ്പുകളെ മാറ്റിയില്ലെന്കില്‍ വികസിത രാജ്യങ്ങളോടൊപ്പം വളരുന്നു എന്ന് അവകാശപ്പെടുന്ന നമ്മുടെ നാടിന് ഇതൊരു അപമാനമായിത്തീരും!

     കെഎസ്ആര്‍ടിസി ബസുകളുടെ ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളായ വര്‍ക്ക് ഷോപ്പുകളില്‍ സമൂലമായ മാറ്റമാണ് വേണ്ടത്. ചികിത്സിക്കേണ്ട കേന്ദ്രങ്ങള്‍ തന്നെ ഗുരുതരാവസഥയില്‍ തുടര്‍ന്നാല്‍ സ്ഥാപനത്തിന് കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് ഉയരാന്‍‍ കഴിയില്ല. ആരോഗ്യകരമായ പൊതുഗതാഗത രംഗമായി കെഎസ്ആര്‍ടിസിയെ മാറ്റാന്‍ സര്‍ക്കാരും മാനേജ്മെന്‍റും തയ്യാറാവുകയും അതിനു വേണ്ടിയുള്ള തുടക്കംകുറിക്കല്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നാവുകയും വേണം.
      --------------------------

No comments:

Post a Comment